തീര്‍ത്ഥയാത്ര

തീര്‍ത്ഥയാത്ര

പൂഴിത്തല പ്രദേശത്ത് തുടങ്ങി, മാഹിപ്പാലം വരെ, രണ്ട് കിലോമീറ്റര്‍ നീളത്തില്‍ പരന്നുകിടക്കുന്ന മദ്യവീഥിയുടെ ഒരറ്റത്തു, മാഹി കോളേജില്‍ ഇപ്പോഴും ജോലിയുള്ള ഫിസിക്സ് ലെക്ചറര്‍ ഡോക്ടര്‍ സെബാസ്റ്റിയന്‍ പോള്‍ ഒരു യുദ്ധാവേശത്തോടെ നിന്നു. അകലെ കടലിന്റെ നേര്‍ത്ത ഇരമ്പം സെബാസ്റ്റിയന് കേള്‍ക്കാം.
“ഇന്ന് ഞാന്‍ കുടി നിര്‍ത്തൂം”, വീട്ടില്‍നിന്നും മദം കയറുന്ന കോപവുമായി ഇന്നിറങ്ങിയപ്പോള്‍ മുതല്‍ അയാള്‍ അത് മന്ത്രിക്കുന്നുണ്ടു. “ഇന്ന് ഞാന്‍ കുടി നിര്‍ത്തും. അവസാനമായി ഈ മദ്യവീഥിയിലൂടെ, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി താന്‍ നടത്തിയ തീര്‍ഥയാത്ര ഒന്നു കൂടി നടത്തണമെനിക്ക്. ഒരു തുള്ളി കുടിക്കില്ല ഇന്ന്. താന്‍ ഇനി ഒരിയ്ക്കലും സന്ദര്‍ശിക്കാന്‍ ഇടയില്ലാത്ത ഈ ബാറുകള്‍ ഒന്നു കൂടി കാണണം, ഒന്നവസ്സാനമായി കണ്ടു യാത്രാമൊഴി ചൊല്ലണം. മുന്നില്‍ മദ്യക്കടല്‍ വന്നാലും, ഒരു തുള്ളി കുടിക്കില്ല എന്ന മനഃധൈര്യം എനിക്കു ഉണ്ടെന്ന് കാട്ടണം എല്ലാവര്‍ക്കും, സ്റ്റെല്ലക്ക് ഉള്‍പ്പെടെ”.

ഇന്നലെ രാത്രി താന്‍ സ്റ്റെല്ലയോടു ചെയ്തതൊന്നും അത്ര ശരിയായില്ല. എത്രയായാലും അവള്‍ തന്‍റെ ഭാര്യായല്ലേ. എന്തു ചെയ്യാം, കൈ വച്ചുപോയി. ഇന്നലെ കുറച്ചു കൂടുതലായിരുന്നു കുടി. പക്ഷേ അവള്‍ പറയുന്നതു കേട്ടാല്‍ തോന്നും, ഈ ലോകത്താരും കുടിക്കുന്നില്ല എന്നു. ടിയ മോളുടെ പെയിന്‍റിങ് വിറ്റു കിട്ടിയ പണം, സ്റ്റെല്ലക്കു തന്നെ കൊണ്ട് കൊടുക്കാന്‍ വിചാരിച്ചതാണ്. പക്ഷേ സന്തോഷും കൂട്ടരും തന്റെ മകളുടെ പെയിന്‍റിങ് വിറ്റത് ഒന്നാഘോഷിക്കണം എന്നു പറഞ്ഞപ്പോള്‍, ശരിയല്ലേ എന്നു തോന്നിപ്പോയി എല്ലാവരും കൂടി കുടിച്ചപ്പോള്‍ കുറച്ചധികം കാശായി. അപ്പോള്‍ ടിയായുടെ പെയിന്‍റിങ് വിറ്റ ആ പണംവും കൂടി കൊടുക്കേണ്ടി വന്നു ബാറില്‍. എന്തു ചയ്യാം, കൂട്ടുകാരോടു കൂടി കുടിക്കുമ്പോള്‍ ഞാനും കൊടുക്കണ്ടേ പണം? എത്ര പ്രാവശ്യം അവരുടെ കൈയ്യില്‍നിന്ന് ഞാന്‍ ഫ്രീ ആയി കുടിച്ചിട്ടുണ്ട്. ഒരു മര്യാദ ഞാനും കാണിക്കണ്ടെ? അതിനാണ് അവള്‍ ഇത്രയും വലിയ ബഹളം വീട്ടില്‍ ഉണ്ടാക്കിയത്. വീട്ടിലെങ്കിലും സമാധാനം വേണ്ടേ മനുഷ്യനു?

പക്ഷേ ഇന്ന് കൂടി നിര്‍ത്തണം. അവസാനമായി ഈ മദ്യവീഥിയില്‍ ഒന്നു കയറി ഇറങ്ങണം. ഒരു തുള്ളി പോലും ഞാന്‍ കുടിക്കില്ല ഇന്ന്. വെറുതെ ഈ ബാറുകളില്‍ കയറും, ഒരു സോഡ കുടിക്കണം ഓരോന്നില്‍ നിന്നും. എന്നിട്ട് വീട്ടില്‍ പോകണം. നാളെ കോളേജില്‍ വീണ്ടും പഠിപ്പിക്കാന്‍ ചേരണം. ടിയ മോളെ നല്ലവണ്ണം നോക്കണം, വലിയ ആളാക്കണം.
ഇടപ്പള്ളി – പനവെല്‍ ഹൈവേ എന്നു പറയുന്ന NH17നിന്റെ പൂഴിത്തല മുതല്‍ മാഹി ബ്രിഡ്ജ് വരെയുള്ള ഒരൊറ്റ വരി റോഡാണ് മാഹിയുടെ മദ്യവീഥി. പൂഴിത്തലയില്‍ മാഹി ബ്രിവറെജു കോര്‍പ്പൊറേഷന്റെ ഷാപ്പിലാണ് സെബാസ്റ്റിയന്‍ തന്റെ തീര്‍ഥയാത്ര തുടങ്ങുക. എന്നിട്ട് അടുത്തുള്ള തിരുവോണം ബാറില്‍ ഒരു ദര്‍ശനം നടത്തും. അത് കഴിഞ്ഞു പൂഴിത്തല പള്ളിയും, കുറുബ ക്ഷേത്രവും താണ്ടി, പുതിയപള്ളിക്കപ്പുറത്തുള്ള ആസാദ് ബാറില്‍ കയറണം. അവിടുന്നു ഇറങ്ങി പിന്നെ മാവേലി ബാറില്‍ കയറി, പുഷോത്തമനെ കണ്ടു യാത്ര പറയണം ( എത്ര എത്ര പെഗ്ഗുകള്‍ അയാള്‍ തനിക്ക് ഒഴിച്ച് തന്നിരിക്കുന്നു!). അവിടം കഴിഞ്ഞാല്‍ ‌സിസി ബാറില്‍ കയറി, അവിടത്തെ ആ എസി റൂമില്‍ ഒന്നിരിന്നു ഓര്‍മ്മകള്‍ അയവിക്കണം. സി‌സി ബാര്‍ കഴിഞ്ഞാല്‍ പിന്നെ റെയില്‍വേ സ്റ്റേഷന്‍ റോഡാണ്.

റയില്‍വേ സ്റ്റേഷന്‍ റോഡിനും സെമിത്തേരി റോഡിനും ഇടയിലാണ്, കോഴിക്കോട് രൂപതയുടെ കീഴിലുള്ള അവിലായിലെ വിശുദ്ധ തെരേസ്സയുടെ പള്ളി. മൂന്നൂറു കൊല്ലം മുന്‍പ്, കടത്തനാട് വാഴുന്നോര്‍ നല്‍കിയ ഈ ഇത്തിരി ഭൂമിയില്‍ ഏതോ ഒരു ഇറ്റാലിയന്‍ പാതിരി ഉണ്ടാക്കിയ പള്ളി. കാറ്റും കോളും കിടപിടിച്ചാടിത്തിമര്‍ക്കുന്ന അറബിക്കടലില്‍ ഒരുനാള്‍, കിഴക്കന്‍ തീരത്തേക്ക് പാഞ്ഞു പോകുന്ന സപ്തവാഹകസംഘത്തിന്‍റെ ഒരു പായക്കപ്പല്‍, മാഹിയിലെ ഇരുണ്ട പാറയിടുക്കുകളില്‍ ബന്ധിക്കപ്പെട്ടുവത്രെ. വിശുദ്ധ ത്രേസ്യക്ക് മാഹിയിലാണ് ജീവിക്കേണ്ടത് എന്ന ഉള്‍വിളി ഉണ്ടായ കപ്പിത്താന്‍ മാഹിയില്‍ ഇറങ്ങി സ്ഥാപിച്ചതാണ് ഈ പള്ളിയിലെ ദിവ്യ പ്രതിമ. പ്രതിമ സ്ഥാപിച്ചതും, കരിംബാറക്കൂട്ടങ്ങള്‍ കപ്പലിനെ മോചിപ്പിച്ചു യാത്രയാക്കിയത്രേ. ബെര്‍ണിനിയുടെ രൂപശില്‍പം പ്രൌഢയാക്കിയ അവിലായിലെ വിശുദ്ധ, തന്‍റെ ആത്മാവു ക്രിസ്തുവില്‍ ലയിപ്പിച്ചപ്പോള്‍, അല്‍ബയിലെ ടോര്‍മെസ് നദിക്കരയിലെ മരിച്ചുണങ്ങിയ മരങ്ങള്‍ പുതു ജീവന്‍ കൊണ്ട്, തളിര്‍ത്ത് പുഷ്പാലങ്കൃതമായത്രേ. എന്തായാലും പള്ളി ഉള്ളതിനാല്‍ ഇവിടം മുതല്‍ പള്ളി കഴിയും വരെ പിന്നെ ബാറൊന്നും ഇല്ല. പള്ളി കഴിഞ്ഞു, സെമിത്തേരി റോഡിന്‍റെ തുടക്കത്തില്‍, മദ്യവീഥി രണ്ടായി പിളരും. ഇടത്തു ഭാഗത്തെ വീഥിയില്‍ പോയാല്‍ പിന്നെ അവിടെ സുഖമായി കുടിക്കാന്‍ പറ്റിയ ബാറോന്നും അധികം ഇല്ല. സ്കൂളും, സിവില്‍ സ്റ്റേഷനും, പിന്നെ പോലീസ് സ്റ്റേഷനും ആണവിടെ. ഇപ്പുറത്ത്, പക്ഷേ സെമിത്തേരി റോഡിനടുത്ത് എത്തിയാല്‍ പിന്നെ ന്യൂ ജോളി വൈന്‍സ് ഉണ്ട്. അവിടെ കയറിയാല്‍ പിന്നെ സൌത്ത് ഇന്ത്യന്‍ ലിക്കര്‍ ബാറില്‍ കയറാതെ പോകാന്‍ വയ്യ. അതും കഴിഞ്ഞു ഹരീശ്വരന്‍ടെമ്പിള്‍ റോഡിന്‍റെ അരികിലുള്ള ഫ്രെഞ്ച് ഓപ്പണ്‍ ബാറില്‍ കയറി “ഹലോ” പറയണം. പിന്നെ കോണര്‍ വൈന്‍സില്‍ കയറിയാല്‍ പാലത്തിനിപ്പുറത്തുള്ള പ്രധാന ബാറെല്ലാം കഴിഞ്ഞു. അതോടെ ഈ യാത്രയും കഴിയും. പിന്നെ വീട്ടില്‍ പോയി എല്ലാത്തിനും മാപ്പിരന്ന്, സ്റ്റെല്ലയെ സമാധാനിപ്പിക്കണം.എന്നിട്ട് ടിയയെ സെയിന്‍റ് ജോസെഫ് സ്കൂളിലേക്ക് വീണ്ടും കൊണ്ട് പോകണം.

വേനലിലിന്റെ കൊടുംതാപത്തില്‍ മാഹി റോഡ് കനത്തു തപിക്കവേ, അറബിക്കടലിന്റെ കടല്‍ച്ചൊരുക്കുള്ള കാറ്റിന്റെ എരിപൊരിയില്‍ നിന്നു രക്ഷനേടാനായി, സെബാസ്റ്റിയന്‍ ബ്രിവറെജു കോര്‍പ്പൊറേഷന്റെ ബാറിലേക്ക് വേഗം കയറി.

“എന്താ മാഷെ, ഒരു രണ്ടു കണ്ണുതുറപ്പന്‍ ഏടുക്കട്ടെ” എന്നാണ് “ സുഖമാണോ മാഷെ”,

“എന്തിര വിശേഷം മാഷെ” എന്നൊക്കെ ചോദിക്കുന്നതിന് എത്രയോ മുന്‍പ്, ബാര്‍മാന്‍ മനോഹരന്‍ ചോദിച്ചതു.

“വേണ്ട, ഒരു സോഡ മാത്രം മതി”, സെബാസ്റ്റിയന്‍ ധൈര്യത്തോടെ പറഞ്ഞു.

“സോഡയോ? , മാഷോ! “, എന്നു ചോദിച്ചതു രണ്ടെണ്ണം കുടിച്ചു മൂന്നാമത്തേത് വീശുന്ന മഹേന്ദ്രനാണ്.

“മാഷെ, ഈ ചൂടത്ത് ഒരു ബീയര്‍ എങ്കിലും കുടിക്കൂ, ഇവിടെ സ്റ്റെല്ല അര്‍റ്റോയിസ് ഉണ്ട് കേട്ടോ”, എന്നു മഹേന്ദ്രന്‍ പറഞ്ഞപ്പോളാണ്, സെബാസ്റ്റിയന്‍ ഒന്നു അമര്‍ത്തി ചിന്തിച്ചതു. “ഓ, എന്നാല്‍ ഒരു കുപ്പി സ്റ്റെല്ല ആവാം”, കൈയിലെ മുന്നൂറുറുപ്പിക മേശയില്‍ വച്ച്, ഒരു നിശ്വാത്തോടെ സെബാസ്റ്റിയന്‍ പറഞ്ഞു.

സ്റ്റെല്ല അര്‍റ്റോയിസ്. കൊച്ചി യൂണിവേര്‍സിറ്റിയില്‍, ആല്‍ബെര്‍ട് ഐന്സ്റ്റീന്‍ എങ്ങനെയാണ് ടെന്‍സര്‍ വെക്ടറുകള്‍ തന്‍റെ വൈശേഷിക ആപേക്ഷിക സിദ്ധാന്തത്തില്‍ ഉപയോഗിച്ചത് എന്നതിനെ പറ്റി സെബാസ്റ്റിയന്‍ ഗവേഷണ പ്രബന്ധം എഴുത്തുന്ന നാളുകളില്‍ ഒന്നിലാണ്, പ്രൊഫെസര്‍ ജോസെഫ് കന്നക്കല്‍ ആദ്യമായി സെബാസ്റ്റിയന് സ്റ്റെല്ല അര്‍റ്റോയിസിനെ പരിചയപ്പെടുത്തി കൊടുത്തത്. മോന്തുന്നതും കുടിക്കുന്നതും തമ്മില്‍ അജഗജാന്തരം ഉണ്ടെന്ന് കഠിനമായി വിശ്വസിച്ച പ്രൊഫെസ്സര്‍ ജെസെഫാണ് , സ്റ്റെല്ല അര്‍റ്റോയിസെന്ന ബെല്‍ജിയം പ്ലിന്‍സേര്‍ ബീയര്‍ സെബാസ്റ്റിയന് ആദ്യമായി ഒഴിച്ചു കൊടുത്തത്. ഐയര്‍ലണ്ടില്‍ പോയപ്പോള്‍ താന്‍ വാങ്ങിയ സ്റ്റെല്ല അര്‍റ്റോയിസ്സ് ചാലിസ്സ് രണ്ടെണ്ണം എടുത്തു, ഫ്രിഡ്ജില്‍ നിന്നും എടുത്ത തണുത്ത വെള്ളത്തില്‍ അതിനെ കഴുകിയെടുത്ത് (“This is the purification”, പ്രൊഫെസര്‍ ഒരു റണ്ണിംഗ് കമന്‍ററിയില്‍ എന്നോണം പറഞ്ഞു), കുപ്പി സാവധാനം തുറന്നു അതില്‍ നിന്നും കുറച്ചു തുള്ളികള്‍ പുറത്തേക്ക് ഒഴുക്കി കളഞ്ഞു (“the sacrifice”), പതയും ദ്രാവകവും സന്തുലിതമാക്കാന്‍ വേണ്ടി ചാലിസ്സ് 45 ഡിഗ്രീ ചരിച്ച് പിടിച്ച് (“The Liquid alchemy”), സുഭഗമായി മെല്ലെ ചാലിസ്സ് നേരയാക്കികൊണ്ടേ സാവധാനം ബീയര്‍ ചാലിസ്സിലേക്കൊഴിച്ചു (“The Crown and the Removal”),ഉള്ളിലെ വലിയ കുമിളകള്‍ക്ക് രക്ഷപെടാന്‍ ചാലിസ്സ് പിന്നെ വീണ്ടും 45 ഡിഗ്രീ ചരിച്ച് (“the skimming”), ചാലിസ്സിനെ വീണ്ടും നേരെയാക്കി, ചാലിസ്സിന്‍റെ മുകളിലില്‍ ഉള്ള പത കൃത്യം മൂന്നു സെന്‍റിമീറ്റര്‍ ആണെന്ന് നോക്കി തിട്ടം വരുത്തി ( “The Judgement”), അതിനെ വീണ്ടും നല്ല കൊടുംതണുത്ത വെള്ളത്തില്‍ മുക്കി (“The cleansing”), ചാലിസ്സുയര്‍ത്തി അതിനെ സ്നേഹപൂര്‍വ്വം, ധ്യാനനിരതനായി നോക്കി, പിന്നെ അത് ചൂണ്ടിനോട് അടുപ്പിച്ചു (“the bestowal”), പ്രൊഫെസര്‍ ജോസെഫ് സ്റ്റെല്ല ബിയര്‍ കുടിക്കുന്നത് കണ്ടാണ് സെബാസ്റ്റിയനും ആദ്യമായി കുടിക്കാന്‍ തുടങ്ങിയത്. അന്ന് വൈകുന്നേരം, ജോയിയുടെ ബൈക്കില്‍ പെണ്ണ് കാണാന്‍ വറീതു മാപ്ലയുടെ വീട്ടില്‍പോയപ്പോള്‍, സ്റ്റെല്ല അര്‍റ്റോയിസ്സിന്‍റെ രസച്ചരടില്‍ കുതിര്‍ന്നു നിന്നു, പെണ്ണിനോടു സെബാസ്റ്റിയന്‍ ചോദിച്ചു “എന്താ പേര്?”. “സ്റ്റെല്ല”, മധുസ്മേരത്തോടെ അവള്‍ പറഞ്ഞു. പിന്നെ ഒന്നും ആലോചില്ല, കെട്ടി സെബാസ്റ്റിയന്‍ അവളെ തന്നെ.
അങ്ങനത്തവളാണ്, ഇപ്പോള്‍ ഞാന്‍ കുടിക്കുന്നതിനെ പറ്റി പ്രാക്ക് പറയുന്നതു, വീട്ടില്‍ സ്വൈര്യം കെടുത്തുന്നതു. മാഹി പള്ളിയിലെ ലഹരി വിമുക്ത ക്യാബില്‍ പോകാന്‍ ലഹള കൂട്ടുന്നത്. പണ്ടൊക്കെ ഒരു സ്മാള്‍ അടിക്കുമ്പോള്‍ അടുത്തു തന്നെ ഇരിക്കുമായിരുന്നു അവള്‍. ഇപ്പോള്‍ അവള്‍ക്ക് പുച്ഛം, കോപം, നെഞ്ചു കാച്ചല്‍, അട്ടഹസിക്കല്‍…. “മനോഹരാ ഒരു കുപ്പി കൂടി നീ എടുക്കൂ”, സെബാസ്റ്റിയന്‍ പതച്ചു കയറുന്ന ദേഷ്യത്തോടെ വിളിച്ച് പറഞ്ഞു. മൂന്നു കുപ്പി ബീയര്‍ കഴിച്ചപ്പോളാണ്, ഇന്ന് തനിക്കിനിയും ഒരു പാടു ബാറുകള്‍ കയറാനുണ്ട് എന്ന കാര്യം സെബാസ്റ്റിയന്‍ ഓര്‍ത്തത്. മുന്നിലെ കടലപ്പരിപ്പ് ഒരുപിടി വാരി വായിലിട്ട്, കുപ്പിയിലെ ശേഷിച്ച ബീയര്‍ ഒറ്റയടിക്ക് വായില്‍ കമഴ്ത്തി ബാറില്‍നിന്ന് ഇറങ്ങുബോള്‍, തന്റെ കുടിയെ പ്രൊഫെസര്‍ ജോസെഫ് വെറും മൊന്തലെന്നെ വിശേഷിപ്പിക്കൂ എന്നോര്‍ത്തു സെബാസ്റ്റിയന് വലിയ ദുഖം തോന്നി.

തിരുവോണം ബറിലേക്ക് കയറുബോള്‍ തന്നെ, ഓള്‍ഡ് മോങ്കിന്‍റെ ഇളം വാനിലയില്‍, പാതി കരിഞ്ഞ കാരമേലും ചോക്ലേറ്റും കലര്‍ന്ന മണം സെബാസ്റ്റിയനിലേക്ക് ആളി കത്തി പടരുന്നുണ്ടായിരുന്നു. മധുരവും, ഒരിത്തികൂടുതല്‍ എരിവുമുള്ള OMRഇന്‍റെ നാവിലും മനസിലും തരുന്ന ഘനം ഓര്‍ത്തിട്ടു, സംഘടിതമായ ഒരു വിപണന തന്ത്രവുമില്ലാതെ, ഫെയ്സ്ബൂക്കു മാതിരിയുള്ള ഒരു സാമൂഹ്യ മാധ്യമവും ഇല്ലാത്ത ഒരു കാലത്ത്, ഒരു വായില്‍ നിന്നു മറ്റൊന്നിലേക്ക് പകര്‍ന്ന്, ഇന്ത്യയിലെ അഞ്ചാമത്തെ ഏറ്റവും വലിയ മദ്യമായി ഈ മധുരസ്മേര വദനനായ ബുദ്ധ സന്യാസി മാറിയത് അത്യുല്‍സാഹത്തോടെ ആണ് സെബാസ്റ്റിയന്‍ പറഞ്ഞത്.

“മാഷ് ഫിസ്ക്‍സ് പഠിപ്പിക്കാനോ, അതോ എങ്ങനെ റം കഴിക്കണം എന്നു പഠിപ്പിക്കാനാണോ, എന്തിനാണീ ക്ളാസ്സില്‍ വന്നത്?”, രണ്ടാം ബെഞ്ചിലെ ആ പൊട്ടന്‍ ചെക്കന്‍ അട്ടഹസിച്ചന് ചോദിച്ചതു അപ്പോളാണ്. നല്ലവണ്ണം അടിച്ചിട്ടുതന്നെയാണ് ക്ളാസ്സില്‍ പോയത്. മദ്യത്തിന്റെ രൂക്ഷ ഗന്ധം ഏറ്റന്നെപ്പോലെ, മുന്‍ ബെഞ്ചിലെ പെണ്‍ കുട്ടികള്‍ മൂക്കു പൊത്തിയിരുന്നു, ക്ലാസില്ലേക്ക് കയറി ചെന്നപ്പോള്‍ തന്നെ. നല്ല മണം എന്തെന്ന് അറിയാത്ത കഴുതകള്‍. സെബാസ്റ്റ്യന്‍ കുതിച്ചുയരുന്ന ദ്യേഷ്യത്തില്‍ ചെക്കന്‍റെ അടുത്തേക്ക് ഓടി ചെന്നു, അട്ടഹസിച്ചു: “ഓ നീ വല്ല്യ പഠിപ്പുകാരന്‍, അങ്ങനെയെങ്കില്‍ പോയി ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണ നിയമത്തില്‍ നിന്നു കപ്ലരുടെ തേര്‍ഡ് ലോ ബോര്‍ഡില്‍ ഡിറൈവു ചെയ്തു കാണിക്ക് നീ”. അപ്പോളാണ് ഒരു കൂസല്ലും കൂടാതെ ചെക്കന്‍ അത് പറഞ്ഞത്: “കള്ള് കുടിയന്‍മാര്‍ പറയണ കേക്കലല്ല വിദ്യാര്‍ഥികളുടെ ജോലി!”. എന്തൊരു ധിക്കാരം! സെബാസ്റ്റിയന് നിയന്ത്രണം വിട്ടു പോയി. ചെക്കന്‍റെ ചെകിടത്ത് തന്നെ നോക്കി ഒന്നു കൊടുത്തു. പിന്നെ കൊടുക്കണ്ടേ ഈ ചെക്കന്? അതിനാണ് ക്ലാസ്സിലെ കുരങ്ങുകൂട്ടം ബഹളം ഉണ്ടാക്കിയത്, വിദ്യാര്‍ഥി രാഷ്ടീയക്കാര്‍ ഇങ്കുലാബും സിന്ദാബാതും ഉണ്ടാക്കിയത്. ഒരു അധ്യാപകനോട് എങ്ങനെ പെരുമാറണം എന്നറിയാത്ത വര്‍ഗ്ഗം!. “മാഷിനി കെപ്ലര്‍ എന്നു നാവ് വഴങ്ങി പറയാന്‍ പറ്റുമ്പോള്‍ വന്നാല്‍ മതി പഠിപ്പിക്കാന്‍”, എന്നാക്രോശിച്ചത്. “മാഷെ ഒരു രണ്ടാഴ്ച എങ്കിലും നിങ്ങളെ സസ്പെന്‍ഡ് ചെയ്തില്ല എങ്കില്‍ പിള്ളാരെന്‍റെ ഓഫീസ് തല്ലി തകര്‍ക്കും”, പ്രിന്‍സിപ്പാളിന്റെ വക അന്ത്യശാസനം. ഇന്നേക്കു ആ രണ്ടാഴ്ചത്തെ സസ്പെന്‍ഷന്‍ തീര്‍ന്നു.

“നാളെ എന്റെ അപ്പന്‍ പോകും ആ കെളവീടെ ഡിപാര്‍ട്ട്മെന്‍റില്‍ പഠിപ്പിക്കാന്‍!”. “എടുക്കടാ ഓ‌എം‌ആര്‍ മജീദെ, എന്നിട്ട് അതില്‍ തംസ് അപ്പ് ചേര്‍ത്തതില്‍ കുറച്ചു ചെറുനാരങ്ങ നീരൊഴിക്ക്”, സെബാസ്റ്റ്യന്‍ ബാര്‍മാന്‍ മജീദിനോടു അട്ടഹസിച്ചു. കണ്‍പുരികം മേലോട്ടു ഒന്നു ഉയത്തി മജീദ് സെബാസ്റ്റിയന് അയാള്‍ പറയുവോളം ഒഴിച്ച് കൊടുത്തു.

ആസാദ് ബാറിലെത്തിയാല്‍ സെബാസ്റ്റിയന്‍ മാക്കിന്തോഷെ കുടിക്കൂ എന്നനിര്‍ബന്ധബുദ്ധിക്കാരനാണ്. അവിടുന്നു ഇറങ്ങി മാവേലി ബാറിലെത്തിയപ്പോള്‍, ഇന്ന് അരിസ്റ്റോക്രാറ്റ് തന്നെ എന്നു തീരുമാനിച്ചു സെബാസ്റ്റ്യന്‍. അങ്ങനെ അതിമധുരമായ ഒരു കാറ്റില്‍ ഇളകി ഇറങ്ങി സി‌സി ബാറിലേക്ക് എത്തിയപ്പോളാണ് കുമാരന്റെ വക ഒരു ഉദ്ബോധനം: “കാശില്ലാതെ ഇനി ഇവിടുന്നു ഒന്നും തരരുതെന്ന് മുതലാളി പറഞ്ഞിട്ടുണ്ടു കേട്ടോ”. ഒരായിരം രൂപ എടുത്തു അവന് എറിഞ്ഞുകൊടുത്, “നീ ഒഴിക്കെടാ ഡാര്‍ക് മറിയയേ, പോന്നു മോനേ“, എന്നു പറഞ്ഞാണ് സെബാസ്റ്റിയന്‍ അവനുത്തരം നല്കിയത്.

പണം വേണമത്രേ പണം. പണത്തിന്റെ കാര്യംകൂടിയാണ് ഇന്നലത്തെ രാത്രിയിലെ കലഹത്തിന് മറ്റൊരു കാരണം. നാലഞ്ച് മാസം മുന്‍പ് സ്റ്റെല്ലയുടെ സ്വര്‍ണമാല പണയം വച്ചിരിന്നൂ സെബാസ്റ്റ്യന്‍. മാല പണയം വെച്ച കാര്യം അവളോടു പറയണം എന്നു സത്യമായും വിചാരിച്ചതാണ്. പക്ഷേ ഒരോര് കാര്യത്തിനടയില്‍ മറന്നു പോയി. അല്ലെങ്കിലും ആ മാല അവളുടെതു മാത്രമാണോ? കോപ്പറെറ്റീവു ബാങ്കില്‍ നിന്നു പണം തിരിച്ചടക്കാന്‍ “ഇന്‍ഡാസ്” വന്നപ്പോളാണ് അവളുടെ നില ശരിക്കും തെറ്റിയത്. രാവിലെ എഴുന്നേറ്റപ്പോള്‍ സ്റ്റെല്ല വീട്ടിന്‍റെ താക്കോല്‍ കട്ടിലില്‍ വച്ചിട്ടു, മോളെയും കൊണ്ട് പോയിരിക്കുന്നു. ദിവസവും ടി‌വി സീരിയല്‍ കാണുന്നതിന്‍റെ കുഴപ്പം!. ഒപ്പം ഒരു കത്തും, പിന്നെ മോള്‍ വരച്ച ഒരു പെയിന്‍റിങ്ങും അതോടപ്പം. “ഞങ്ങള്‍ പൊകുന്നു. ദയവു ചെയ്തു തിരഞ്ഞു വരരുതു”, അല്ല പിന്നെ എനിക്കു വേറെ പണിയില്ല, അവളെ തിരഞ്ഞു പോകാന്‍!. ഒപ്പം ഒരു ഉപദേശവും “മോളുടെ അവസാനത്തെ പേയിന്‍റിങ് ഇതോടൊപ്പം വെയ്ക്കുന്നു, ഇത് വിറ്റും കുടിക്കണം, പ്ലീസ്സ്”. അതോടൊപ്പം “പിന്നാലേ ഒരു വക്കീല്‍ നോട്ടിസും വരും”, എന്ന അവളുടെ ഒരു ഭീക്ഷണി!

“കുമാരാ നീ ഒഴിക്ക് ഒരു ഡാര്‍ക് മറിയ”, സെബാസ്റ്റിയന്‍ സ്റ്റെല്ലയോടുള്ള അരിശം തീര്‍ക്കാന്‍ എന്നോണം പറഞ്ഞു. ഒരു പാര്‍ട്ട് ടിയ മരിയായയില്‍, ഒരു പാര്‍ട്ട് ഓ‌എം‌ആര്‍ ഒഴിച്ചു അതിനുമേല്‍ ഒരു പാര്‍ട്ട് കൊക്കകോള ഒഴിച്ച് കഴിക്കുബോള്‍ ഉള്ള ഒരു സുഖം!. “എല്ലാം കൂടി ഇന്ന് ഡബിള്‍ ആക്കിക്കൊ“, ഡ്രിങ്ക് ഉണ്ടാക്കുന്ന കുമാരനെ സഹായിക്കാണെന്നോണം സെബാസ്റ്റിയന്‍ പറഞ്ഞു. “മാഷുടെ ഷര്‍ട്ടും പേന്‍റുമെല്ലാം മണ്ണ് പിരണ്ട്, ചളി പിടിച്ചിരിക്കുന്നുണ്ട് കേട്ടോ“, രണ്ടാമത്തെ ഡ്രിങ്ക് കൊടുക്കുബോള്‍ കുമാരന്‍, ഒരു സഹായം എന്നോണം പറഞ്ഞു. “അയ്യേ ഞാന്‍ ചളി പിടിച്ച ഷര്‍ട്ടിടുകയോ”, സെബാസ്റ്റിയന് അത് തീരെ ഇഷ്ടമല്ല. അതുകൊണ്ടു തന്നെ, സെബാസ്റ്റിയന്‍ വേഗം തന്റെ ഷര്‍ട്ടൂരി കുമാരന് കൊടുത്ത് പറഞ്ഞു “നീ എടുത്തോ ഇത്. എനിക്കിനി ഷര്‍ട്ട് വേണ്ടേ വേണ്ട.”

സി‌സി ബാറില്‍ നിന്നിറങ്ങുബോള്‍ മഴ നല്ലവണ്ണം പെയ്യുന്നുണ്ടായിരുന്നു. മഴയില്‍ നല്ലവണ്ണം കുതിര്‍ന്നു, വേഗം വരുന്ന വണ്ടികളെ വക വെയ്ക്കാതെ, അട്ടഹസിച്ചു ചീത്ത വിളിച്ച ഡ്രൈവര്‍മാരെ നല്ലവണ്ണം കൊഞ്ഞനം കുത്തി, റെയില്‍വേ സ്റ്റേഷന്‍ റോഡ് കുറുകെ കടക്കുബോള്‍ , സെബാസ്റ്റിയന്‍ വിചാരിച്ചു, “വെറുതെയല്ല ഈ നാട് നന്നാകാത്തത്!”. ഇനി ഒരു 200 അടിമേലെ ഒരു ബാറും ഇല്ല. പള്ളിയില്‍നിന്നും 100 അടിക്കുള്ളില്‍ ഒരു ബാറും പാടില്ല അത്രേ. ഓരോരു വിഡ്ഢി നിയമങ്ങള്‍!. ആഞ്ഞു വലിഞ്ഞു റോഡിലൂടെ സെബാസ്റ്റിയന്‍ നടക്കുബോള്‍, മാഹി പള്ളി അയാളുടെ അടുത്തേക്ക് നടന്നു വരുന്നുണ്ടായിരുന്നു. പള്ളിക്കു മുന്പില്‍ മഴയില്‍ കുതിര്‍ത്തു നില്‍ക്കുന്ന വിശുദ്ധ ത്രേസ്യയെ കണ്ടപ്പോള്‍, സെബാസ്റ്റിയന് വല്ലാത്ത ദുഖം തോന്നി. സെബാസ്റ്റിയന്‍ തന്റെ ബനിയന്‍ അഴിച്ചു മാതാവിന്റെ തലയില്‍ ഇട്ടു കൊടുത്തു, “കണ്ടോ ഞാനേ ഉള്ളൂ മാതാവിനെ സംരക്ഷിക്കാന്‍, അങ്ങള്‍നെയുള്ള എന്നെയാ മാതാവിന്‍റെ പേരുപറഞ്ഞു സ്റ്റെല്ലയും അച്ചനും എല്ലാം ഉപദേശിക്കുന്നത്.” “ഞാനുണ്ടാകും മാതാവിനെപ്പോഴും കേട്ടോ” വാല്‍സല്യത്തോടെ സെബാസ്റ്റിയന്‍ പറഞ്ഞു. പെട്ടെന്നു സെബാസ്റ്റിയന് കോപവും വന്നു: “നിനക്കു ആ സ്പെയിനില്‍ എങ്ങാനും പോയി കഴിഞ്ഞൂടെ, ഈ പള്ളി പോയാല്‍ രണ്ട് ബാറിടാനുള്ള സ്ഥലം കിട്ടിയെനേ ഇവിടെ.” അതും പറഞ്ഞു സെബാസ്റ്റിയന്‍ പള്ളിക്ക് മുന്പില്‍ ഒന്നിരുന്നു. ഇരുന്നപ്പോള്‍ ഒന്നു കിടക്കുന്നതാണ് നല്ലതെന്നു അയാള്‍ക്ക് തോന്നി.

പള്ളിക്കുമപ്പുറം, അറബിക്കടല്‍ ഇളക്കി മറിയിന്നുണ്ട്. ഇളകിമറിയുന്ന ആ കടല്‍പ്പരപ്പിലൂടെ ഒരു വലിയ പത്തേമാതിരി ആടി ഉലഞ്ഞു വരികയായിരിന്നു. മാഹി കടലിന്റെ കരിമ്പാറ കൂട്ടത്തില്‍ തടഞ്ഞു അത് നിന്നു. ഉയര്‍ന്നു പതിക്കുന്ന കൊടും തിരമാലകള്‍. അകലെ മാഹിയുടെ ആത്മാക്കള്‍ പറന്നു നടക്കുന്ന വെള്ളാരം കല്ലുകൂട്ടങ്ങള്‍, കണ്‍മിഴിച്ചു ബന്ധിതനായ കപ്പലിനെയും നിരീക്ഷിച്ചു, കൌതുകപൂര്‍വ്വം നിന്നു. കപ്പിത്താനും സംഘവും എങ്ങനെയോ കപ്പല്‍പ്പായ തിരിച്ചു കെട്ടി. പാറക്കൂട്ടങ്ങളില്‍ നിന്നു രക്ഷ നേടി പതിയെ നീങ്ങുന്ന കപ്പലിനെ, കഠോരമായി നോക്കികൊണ്ടു, അത് അങ്ങനെ രക്ഷപ്പെടരുതെന്നു നിശ്ചയിച്ചു വെള്ളാരം പാറക്കെട്ടുകള്‍, കപ്പലിനെ വരിച്ചു കെട്ടാന്‍ വേണ്ടി മെല്ലെ എഴുന്നേറ്റ്, നടന്നു, നീന്തി പുറപ്പെട്ടു. പാറക്കൂട്ടങ്ങളില്‍ ഇടിച്ചു, പത്തേമാതിരിയുടെ നെടുംങ്കെട്ട് നടുവെ മുറിച്ച് താഴേക്കു പതിച്ചത് പെട്ടെന്നായിരുന്നു. കപ്പല്‍ഛേദത്തിന്റെ അലങ്കോലങ്ങളില്‍ ആകമാനം മുങ്ങി നിന്ന കപ്പിത്താന്‍, അകലെ മയ്യഴി പുഴയുടെ കരയിലെ വൃക്ഷതല്‍പ്പുകളിലേക്ക് ആശയോടെ നോക്കി. ടോര്‍മെസ്സ് നദിക്കരയിലെ വൃക്ഷങ്ങളെ പോലെ, അവയില്‍ ഇലയോ പൂവോ കായോ ഒന്നും തന്നെ ഇല്ല ഉണ്ടായിരുന്നില്ല. വരണ്ടുണങ്ങിയ ശിഖരങ്ങള്‍ ഉയര്‍ത്താന്‍ മടിക്കാണിക്കുന്ന നരച്ചു ചത്ത വൃക്ഷതലപ്പുകള്‍ മാത്രമാണു അവസാനമായി സെബാസ്റ്റിയന്‍ കണ്ടത്.

നാളെ

{{ Published in the Greater Austin Malayalee Association (GAMA) ‘s Feb 2015 Magazine}}

നാളെ

മനസ്സില്‍ ശ്രുതിബദ്ധമായ തബലയില്‍ ദ്രുപദ താളത്തില്‍ പതിയുന്ന വിരലുകള്‍. സാക്കീര്‍ ഹുസ്സൈനിന്റെ രാഗമാലിക. നാളെയുടെ രാഗതാളലയം…. തില്ലാന.

അയാള്‍ പതുക്കെ നടന്നു. മൂപ്പര്‍ ബംഗ്ലാവിനു താഴെ കാഞ്ചന വര്‍ണ്ണത്തിലുള്ള നനുത്ത പൂഴിമണല്‍ പരപ്പില്‍ ഒഴുകുന്ന  കടല്‍ തീരം. അറബിക്കടലില്‍ നിന്നു വരുന്ന തണുത്ത കാറ്റ് പ്രഭാതകിരണങ്ങളില്‍ തട്ടി അയാളിലേക്ക് ഒഴുകി. കാറ്റിനോടൊപ്പം കളിക്കാനെന്നോണം അയാളുടെ കാലുകള്‍ തഴുകി എത്തുന്ന കൊച്ചു കൊച്ചു തിരമാലകള്‍. ശാന്തമായ കടല്‍.

തന്‍റെ കൈയ്യിലെ സ്വര്‍ണ്ണ മോതിരം നെഞ്ചോടമര്‍ത്തി അയാള്‍ ഒരു നിമിഷം നിന്നു. മനസ്സില്‍ തുടരുന്ന രാഗലയം.

അകലെ ദാസനും ചന്ദ്രികയും സ്വയം ലയിച്ചുണരുന്ന മാഹിയുടെ വെള്ളാരം കല്ലുകള്‍. കൈകോര്‍ത്ത്, കടല്‍ നോക്കി, എന്തോ പറഞ്ഞു, ചിരിച്ചു മെല്ലെ നടന്നു വരുന്ന വൃദ്ധ ദമ്പതികള്‍. വൃദ്ധയുടെ കണ്ണടയില്‍ പതിഞ്ഞ  ബാഷ്പ പടലങ്ങള്‍ തുടച്ച് അവരുടെ മൂക്കിന്‍ തുംബത്ത് കണ്ണട വച്ചു കൊടുക്കുന്ന വൃദ്ധന്‍. “നാളെയല്ലേ ഉണ്ണി വരുന്നത്… എത്ര എത്ര നാളുകള്‍ക്ക് ശേഷം!.” വൃദ്ധയുടെ നനഞ്ഞ കണ്ണുകളില്‍ വിടരുന്ന പാല്‍ പുഞ്ചിരി. അതില്‍ അലിയുന്ന വൃദ്ധന്റെ സ്വയം കൃതാര്‍ത്ഥനമായ ചിരി.

അവള്‍……

മണല്‍ പുറത്തു ചിതറികിടക്കുന്ന പുസ്തകങ്ങള്‍. കടല്‍ക്കാറ്റ് പതറിച്ച ഇടതൂര്‍ന്ന മുടിയിഴകള്‍.അവളുടെ ചുവന്ന ചൂരിദാര്‍ അലങ്കോലമാക്കിയത് ഈ കടല്‍ കാറ്റാവാം. തുടുത്ത കണ്ണുകള്‍ കലങ്ങിയത് ലവണഘനമുള്ള കടല്‍ കാറ്റിന്റെ ചൂര് കൊണ്ടാവാം. നടന്ന് അകലുമ്പോള്‍, അവള്‍ പൂഴി  മണലില്‍ എഴുതിയത് അയാള്‍ കണ്ടു:

“നാളെ.”

പതുക്കെ വരുന്ന തിരകള്‍, “നാളെ” യെ മെല്ലെ അലിയിച്ച് കടലിലേക്ക്…..

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അതും നോക്കി, നനഞ്ഞ പൂഴി മണലില്‍, അവള്‍.

നാളെ, മായയോട് ഞാന്‍ പറയും, എനിക്കവളെ എന്തിഷ്ടമാണെന്ന്. ആദ്യമായി തന്നെ കാണുമ്പോള്‍ മായയുടെ മുഖത്ത് വിരിയുന്ന അതിശയാതിരേകം!. നാളെ……  അവളുടെ വിരലില്‍ ഈ മോതിരം……

എതിരെ അച്ഛന്റെയും അമ്മയുടെയും കൈ വിരലില്‍ തൂങ്ങി , താളം ചവിട്ടി വരുന്ന കുട്ടി.

“അച്ഛന്‍ നാളെ തന്നെ എനിക്കു സൈക്കിള്‍ വാങ്ങി തരും, അല്ലേ”, അവന്റെ തലമുടിയില്‍ വിരലോടിച്ചു, പതുക്കെ “അതേ” എന്നു പറയുന്ന അച്ഛന്‍. “നാളെ അനു ഏട്ടനോടു  പറയണം നിന്നെ ആ സൈക്കിള്‍ ഒന്നു പഠിപ്പിക്കാന്‍.” അമ്മ.

ബീച്ചിന്‍റെ ഒരറ്റത്തു, കലപിലകൂട്ടി കഥ പറയുന്ന പെണ്‍ കുട്ടികള്‍. “നാളെയാണല്ലോ എന്‍ട്രന്‍സ് എക്സാമിന്റെ റിസല്‍റ്റ്… കടന്നു കിട്ടുമായിരിക്കുമല്ലേ..”, നെറ്റിയില്‍ വീഴുന്ന മുടി ഒതുക്കി, കാറ്റില്‍ പറക്കുന്ന തന്റെ സല്‍വാറിന്‍റെ ദുപ്പട്ട ഒതുക്കി, മനസ്സില്‍, മോഹത്തിരയില്‍ ആ പെണ്‍ കുട്ടി. “നാളെയാ മജീദ്ക്ക ദുബായില്‍ നിന്നു വരുന്നത്”, കാറ്റിന്റെ നനവില്‍, ലജ്ജയില്‍ കുതിര്‍ന്നു, തന്റെ തട്ടം ഒന്നു നേരെയാക്കി കണ്ണില്‍ കഥകള്‍ നിറച്ചു മറ്റൊരു പെണ്‍ കുട്ടി. “ഈ പ്രാവശ്യം വിടരുത് കേട്ടോ, നിക്കാഹ് കഴിപ്പിച്ചേ അടങ്ങാവൂ”, അവളുടെ കവിളില്‍ ഒന്നു പിഞ്ചി കളി പറയുന്ന കൂട്ടുകാരികള്‍.

ബീച്ചിന്റെ അറ്റം. അകലെ പാറയിടുക്കുകളില്‍ കല്ലുമ്മക്കായ പറിക്കുന്നവര്‍. ചുറ്റും വഞ്ചികള്‍ കടലിലേക്ക് ഇറക്കാന്‍ തിരക്ക് കൂട്ടുന്ന മുക്കുവര്‍. കൈയ്യില്‍ വലയും, തലയില്‍ ഈറ തൊപ്പിയുമായി, കൂട്ടുകാരോടൊത്തു വഞ്ചിയിലേക്ക് ഓടിക്കയറുന്ന ചെറുപ്പക്കാരന്‍. ഒന്നു തിരിഞ്ഞു നോക്കിയപ്പോള്‍, കുറച്ചകലെ, കണ്ണില്‍ കണ്ണീര്‍ തുളുംബി, പതറുന്ന ചൂണ്ടുകളോടെ കടലും വഞ്ചിയും നോക്കികൊണ്ടു നില്‍ക്കുന്ന ഒരു യുവതി. മനോഹരമായി കെട്ടി വരിഞ്ഞ വല വഞ്ചിയില്‍ വച്ച്, പൂഴിയിലൂടെ ഞരങ്ങി നീങ്ങുന്ന വഞ്ചിയില്‍ നിന്നും ചെറുപ്പക്കാരന്റെ മേഘസന്ദേശം: “ചാകരയാ തലശ്ശേരി കടലില്‍. നാളെ  ആ ചാകരയുമായി ഇങ്ങ് വേഗം വരില്ലേ  ഞാന്‍ എന്‍റെ പൊന്നെ!”, സ്നേഹ ദീപ്തമായി പ്രഭാത സൂര്യ കിരണങ്ങള്‍ വെട്ടി തിളങ്ങുന്ന യുവതിയുടെ മുഖം.

തിരികെ നടക്കാം.

ഇരു വശങ്ങളില്‍ നിന്നും പരസ്പരം അടുത്തേക്ക് നടന്നു വരുന്ന പരിചയക്കാര്‍. “ഡോക്ടറെ, നാളെയാ എന്റെ വീട്ടില്‍കൂടല്‍,  മറക്കല്ലേ”, “പിന്നല്ലേ, മറക്കുമോ ഞാന്‍. പക്ഷേ ഇത്തിരി വൈകും കേട്ടോ. നാളെ എനിക്കു ഒരു സിസേറിയന്‍ ഉണ്ട്, ഹോസ്പിറ്റലില്‍.” ചിരിച്ചു, കൈകൊടുത്തു പിരിഞ്ഞു പോകുന്ന കൂട്ടുകാര്‍.

അവള്‍.

പൂഴി മണലില്‍ നനഞ്ഞിരിക്കുന്ന അവള്‍…. വലിയ അക്ഷരത്തില്‍  “നാളെ….Nothing….” എന്നു പൂഴിയില്‍…..നനഞ്ഞ പൂഴിയില്‍ കുതിര്‍ന്ന വിരലുകള്‍. സാവധാനം ഒഴുകിയെത്തുന്ന പതഞ്ഞു നുരഞ്ഞ തിരകള്‍. തീരം തഴുകി, അവളുടെ ചെരിപ്പിടാത്ത വെളുത്ത കാലുകള്‍ എത്തിപ്പിടിച്ചു, ഒരു നിമിഷം ആ കാലുകളില്‍ തങ്ങി നിന്നു തിരിച്ചു പോകുന്ന തിരകള്‍. അയാള്‍ അവളുടെ അടുത്തിരുന്നു. അവള്‍ ഒന്നും പറയാതെ.

കടലുപ്പിന്റെ രസം കലര്‍ന്ന നനവ് അയാളുടെ വസ്ത്രങ്ങളില്‍…… അയാള്‍ അവളെ നോക്കി. അവളുടെ കണ്ണില്‍ ഒരു രാത്രിയുടെ ഇരുളിമ. വരണ്ട ചുണ്ടില്‍ കത്തി നശിച്ച നാളെകള്‍.

തന്റെ പെര്‍സില്‍ നിന്നും അയാള്‍ ഒരു ഫോട്ടോ എടുത്തു. കണ്ണില്‍ പ്രകാശം ഇല്ലാത്ത, എന്നാല്‍ ചുണ്ടില്‍ മധുരം കിനിയുന്ന മായ. “ഇത് മായ. മാഹീ ഹോസ്പിറ്റലിലാണ് ഇപ്പോള്‍.” ധവള മേഘങ്ങള്‍ പരന്നു കിടക്കുന്ന സാഗരാകാശം. “ഒരു നല്ല മനുഷ്യന്‍ മരണാനന്തരം കൊടുത്ത കണ്ണുകളുമായി നാളെ അവളുണരും.” മേഘങ്ങളില്‍ തിളങ്ങുന്ന സൂര്യന്‍.  “അപ്പോള്‍ അവളുടെ ചുണ്ടില്‍ മാത്രമല്ല , കണ്ണിലും ഉണരും ഈ പ്രഭാത സൂര്യന്‍.” കടലിലെ പൊന്‍ തിളക്കം. “ആദ്യം അവള്‍ എന്നെയാണ് കാണുക.” അയാള്‍ അവളുടെ മുഖത്ത് നോക്കി. ജീവന്‍  ഉണരാന്‍ വെമ്പുന്ന കറുത്ത കണ്ണുകള്‍. മായയുടെ കണ്ണുകള്‍. കൈ തുറന്നു സ്വര്‍ണ്ണ മോതിരം അയാള്‍ അവള്‍ക്ക്…

“ഇത് ഞാന്‍ മായക്കു കൊടുക്കും, നാളെ… അവള്‍ ആദ്യമായി കാണുന്ന സ്വര്‍ണ്ണ മോതിരം…”. അവളുടെ ചുണ്ടില്‍ എവിടെയോ ഒരു പുഞ്ചിരി. അയാള്‍ കടലിലേക്കൊന്നു നോക്കി. മുന്നില്‍ സ്നേഹ സമുദ്രം.

“നാളെ ഞാനിതു മായക്കു കൊടുക്കുമ്പോള്‍, എനിക്കു കൂട്ടായി നീ വരുമോ?”.

സര്‍വ്വപാപനാശിനിയായ കടല്‍. അയാള്‍ എഴുന്നേറ്റു. കൈ നീട്ടിയപ്പോള്‍, അയാളുടെ കൈയ്യില്‍ പിടിച്ചു അവളും എഴുന്നേറ്റു. ഇളം കാറ്റ് വീശുന്ന കടല്‍ത്തീരത്തില്‍ സൂര്യനില്‍ കുളിച്ചു അവള്‍ അയാള്‍ക്കൊപ്പം നടന്നു. കടലില്‍ നിന്നും, കടല്‍ത്തിരക്കോളില്‍ നിന്നും അകലേക്കു.

കീഴന്തൂര്‍ തിറ മഹോത്സവം

കീഴന്തൂര്‍ തിറ മഹോത്സവം

ഫെബ്രവരി 15 to 16 2015
Photo Courtesy : Abhin Manoharan

തിരുവായുധം കടഞ്ഞിരിക്കുന്നു. ഇടയാന്തൂര്‍ കാവില്‍ ഒറ്റ കവുങ്ങില്‍ കടഞ്ഞ മരത്തില്‍ തെയ്യ കൊടിയുയര്‍ന്നിരിക്കുന്നു. പെരുമരം ചെംബട്ടുടുത്തു, ചുറ്റിലും എണ്ണ വിളക്കിന്‍റെ കണ്ണുകള്‍ തുറന്നു വച്ചു. ഇന്നലത്തെ വെള്ളാട്ടത്തിന്ന്‍ കൊളുത്തിയ ചൂട്ടുകള്‍ കത്തിയമര്‍ന്നതിന്‍റെ ചാരം കാവിലെങ്ങും ഉണ്ട്.

Kizanthur_vellattam
Vellattam…..

 

ഗുളികന്‍ തിറ കലശമാടി, ഉരിയാടല്‍ തുടങ്ങി കഴിഞ്ഞു.

Gulikan
Gulikante Mudiyettam

 

 

by Abhin Manoharna
Gulikan,,,,

ഘോരഘഠാകര്‍ണ്ണന്‍ അരിഞ്ഞ കാല്‍കള്‍
നിന്നെ നായാടാന്‍ ഞാന്‍ വീണ്ടെടുത്തു.
കാളി പൊട്ടിച്ച എന്‍റെ കണ്‍കള്‍
നിന്നെ തേടി തകര്‍ക്കാന്‍ കണ്‍ മിഴിച്ചു.

Ghatakarnnan-maar
Ghatakarnnan-maar

വാട്സ് അപ്പ് : ഒരു മിനികഥ

“mala pole vannath…. ”

“right, right, sarikkum pedichu poyi, ammoonu onnum pattiyillalo, bhagyam…. BTW what happend really”

“amoonte schoolil ninnu vilichappol, I was in a meeting. Lalitha whatsup cheythappol aanu Ammu shoolil nursinte roomilanu ennarinjath”

“oh, appaol thane you should have messaged Kanjana, no?”

“yes, yes. But by that time, Krishna had made our whatsup group status to “Ammu in Accident”

“really, oh he should not have done that, now whole world arinju kanum”

“its al right. Athu kondalle, Manju itharainju vegam schoolilekku poyathu”

“so what happened really?”

“oh, nothing, it was raining na? So Ammu and Stella was playing outside and just slipped, a small sprain. Nurse wanted parents to pick her up..”

“yes, yes. I saw your message and rushed. I hope the Nurse will come here soon. BTW Santhosh had met with an accident too, you know..”

“Yep, saw in his FB status.. Srikumar athinu like adichathu kandoo?”

“Really! Man! Inni kanam pooram , flaring thudangi kannum, ippol …. BTW what was the medicine you want me to buy on the way.. I cud not locate that message you send”

——

“hey, what was that medicine I have to buy for Ammu from CVS”

——-

“മായ,ആ മരുന്നിന്റെ പേരെന്തായിരിന്നു എന്നു ചോദിച്ചു എത്ര പ്രാവശ്യമായി ഞാനീ വാട്ട്സപ്പ് ചെയ്യുന്നു”

“വെറുതെ പറയല്ലേ രാജീവേ, എനിക്കാ മെസ്സെജൊന്നും കിട്ടിയേ ഇല്ല”, പാറ്റ്സീ സോമര്‍ എലമെന്‍ററി സ്കൂളിലെ, ഇടുങ്ങിയ നര്‍സ് മുറിയിലെ, രണ്ടു സീറ്റര്‍ സോഫയുടെ ഒരു അരികില്‍ ഇരുന്ന മായ തന്റെ ഐഫോണിലെ വാട്ട്സ്സപ്പ് ചാറ്റ് സ്ക്രീന്‍ രാജീവിന് കാണിച്ചു കൊടുത്ത് കൊണ്ട് പറഞ്ഞു. സോഫയുടെ മറ്റെ അറ്റത്തിരുന്ന രാജീവ്, തന്റെ ഐഫോണ്‍ മായക്ക് കാണിച്ചിട്ടു “നോക്കരുത്തോ, എത്ര മെസ്സജസ്സാണ് ഞാന്‍ ഇപ്പോള്‍ അയച്ചത് എന്നു..”, ഒരിത്തിരി എരിവോടെയെയാണു മറുപടി പറഞ്ഞത്.

“oh പപ്പ, Just look at the number of ticks against the messages you send”, മായയുടെയും രാജീവിന്‍റെയും ഇടയില്‍ ഞരങ്ങി ഇരുന്നു, അതി കഠിനമായ ഇരുബു ദണ്ഡുകളുടെ വലയങ്ങളില്‍ നിന്നും തന്റെ പക്ഷി കുഞ്ഞുങ്ങളെ രക്ഷിക്കുന്നതിനായി, ഐപാടിലെ ഫ്ലാപ്പി ബേര്‍ഡിസില്‍ ദത്ത ശ്രദ്ധയായിരിക്കുന്ന അമ്മു, ഒരു നിമിഷം തലയുയര്‍ത്തി, അവളുടെ പപ്പയെ നോക്കി പറഞ്ഞു. “If you see only one grey tick, it means message is send. You should see two ticks when it reaches mummy’s phone. If you see two blue ticks, that means mummy had read it.” എന്നിട്ട് രാജീവിന്‍റെ ഫോണോന്നു പിടിച്ച് വാങ്ങി അമ്മു തുടര്‍ന്നു: “See all those last messages you send now, only one grey tick is there for them”

“ഓ “, അവരവരുടെ ഐഫോണുകളുടെ സ്ക്രീനിലേക്ക് സാകൂതം നോക്കികൊണ്ടു, ഒരു വലിയ തിരിച്ചറിവിന്റെ നിറവില്‍, അമ്മുവിനെ തങ്ങളിലേക്ക് അടുക്കിപ്പിടിച്ചു, രാജീവും മായയും പറഞ്ഞത് ഏക സ്വരത്തിലായിരുന്നു.

A Pre-Publication Review by Sajee Rayaroth

ഗിരീഷിന്റെ ഈ സമാഹാരത്തിലെ മൂന്നു കഥകളും ഞാൻ വായിച്ചു. പ്രസിദ്ധീകരണത്തിന് മുന്പേ ഒരു വായനക്കാരന്റെ അഭിപ്രായത്തിനു വേണ്ടി അയച്ചു തന്നതായിരുന്നു അത്.
‘ഇതര ഭാഷയിലെ പ്രണയലേഖനങ്ങൾ’ എന്ന കഥ നടക്കുന്നത് രണ്ടു ദേശങ്ങളിൽ രണ്ടു കാലഘട്ടങ്ങളിൽ ആണ്. ഒരു ക്യാമ്പസിന്റെ പ്രണയാതുരമായ ഓർമ്മപ്പെടുത്തലുകളിലേക്ക് പിന്നെ ചില ജീവിത യാഥാർത്ഥ്യങ്ങളിലേക്ക് ഈ കഥ നമ്മെ കൂട്ടികൊണ്ട് പോവുന്നു. നമുക്ക് പരിചിതമായ ഒരു ക്യാമ്പസ്‌ കാലഘട്ടം, അതിൽ ചിരപരിചിതരെന്നു തോന്നിക്കുന്ന ചില കഥാപാത്രങ്ങൾ. എല്ലാ ക്യാമ്പസ് കഥയിലും ഉണ്ടാവുന്ന പ്രണയം ഇവിടെ വിഷയമാണ്, പക്ഷെ അത് വികസിക്കുന്നത് ഒരു ഫ്ലാഷ്ബാക്കിലൂടെയാണ്. പ്രണയം ഇവിടെ ഒരു ഉപാധി മാത്രമാണ് ജീവിത യാഥാർത്ഥ്യങ്ങളിലേക്ക് രണ്ടു കാലങ്ങളുടെ, രണ്ടു വ്യക്തികളുടെ കഥ പറയാൻ പ്രണയം എന്ന ‘മഞ്ഞുപോലെ നേർത്ത’ വികാരത്തെ അതിന്റെ എല്ലാ നൈർമ്മല്യതയോടെയും കൂടെ അവതരിപ്പിച്ചിരിക്കുന്നു. പണ്ടെന്നോ കുറിച്ചിട്ട ചില വരികൾ ഓർത്തുപോയി:
“പതിവുസായാഹ്നങ്ങളിൽ
ഞാനും അവളും നടക്കാനിറങ്ങി,
ഞാനവൾക്ക് മഞ്ഞുപോലെ നേർത്തതാം
വാക്കുകൾ കൊറിക്കാൻ കൊടുത്തു,
അവളെനിക്ക്‌ വേദനയുടെ
ഒരു കമ്പളം നെയ്തുതന്നു.”

ഈ കഥയ്ക്ക് ഒരു ജീവനുണ്ട്, പക്ഷെ വളരെ ഹ്രസ്വമായ ഒരു പര്യവസാനം. ഇതര ഭാഷയിലെ പ്രണയലേഖനങ്ങളിൽ പ്രതിപാദിക്കുന്ന പ്രണയലേഖനങ്ങളുടെ വിന്യാസം ഒരു ഭാഷയിൽ മാത്രം ഒതുങ്ങിപോയോ എന്ന് തോന്നി. ഈ കഥയെ ഒന്ന് കൂടെ വിപുലീകരിക്കാമായിരുന്നു, പ്രത്യേകിച്ച് പര്യവസാനം എന്തായിരിക്കുമെന്ന് ഊഹിക്കാൻ കഴിയുന്ന രീതിയിലായോ കഥാഗതി എന്ന് ഒരു സംശയം. ഇതിവൃത്തത്തിന് പുതുമയും ആഖ്യാന രീതിയിൽ അല്പം ഒന്ന് ക്യാരെക്റ്റെരൈസഷനിലും ശ്രദ്ധിച്ചിരുന്നെങ്കിൽ ഒരു പ്രണയത്തിന്റെ മികച്ച പൊർറ്റ്രെയൽ ആവുമായിരുന്നു ഈ കഥ.
രണ്ടാമത്തെ കഥയായ ‘വസൂരിമാല തന്പുരാട്ടി’ പേര് സൂചിപ്പിക്കുന്നപോലെ തെയ്യങ്ങളുടെ പശ്ചാത്തലത്തിൽ രൂപപ്പെടുത്തിയതും എന്നാൽ ചില വിശ്വാസങ്ങളുടെ, ആചാരങ്ങളുടെ നേർക്കാഴ്ചയായി ഒരു മിത്തിന്റെ കഥ പറയുന്നു. ദൈവത്തെയും മനുഷ്യനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയാണ് തെയ്യങ്ങൾ. ഒന്പത് മാസം ജാതിവർണ്ണത്തിന്റെ ഇരകളായവർ മൂന്നു മാസക്കാലം ദൈവങ്ങളാകുന്നു. കഥയിൽ ഇഴപിരിയുന്ന മിത്തും യാഥാർത്ഥ്യവും വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.
രസകരമായ കുട്ടിക്കാലത്തിന്റെ കുസൃതികളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. ക്രാഫ്ടിങ്ങിൽ ഒന്നുകൂടെ ശ്രദ്ധിച്ചിരുന്നെങ്കിൽ ഈ കഥ കുറച്ചു കൂടെ നന്നാവുമായിരുന്നു എന്ന് തോന്നി. ചില കഥാപാത്രങ്ങളുടെ വിന്യാസവും അദ്ധ്യായങ്ങളുടെ കൻസ്റ്റ്രെക്ഷനും കഥാന്ത്യവും അല്പംകൂടെ ഒന്നു മാറ്റിയിരുന്നെങ്കിൽ കൂടുതൽ നന്നാവുമായിരുന്നു.
തീക്ഷ്ണവും സമകാലികപ്രസക്തിയുമുള്ള ഒരു പ്രമേയം വളരെ മനോഹരമായി വരച്ചുകാട്ടുന്ന കഥയാണ്‌ ‘കൂട്ടുപ്രതികൾ’. രാഷ്ട്രീയകൊലപാതകങ്ങൾ എത്രയോ കുടുംബങ്ങളുടെ തകർച്ചക്ക് വഴിവെച്ചിട്ടുണ്ട്, പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ. പ്രതികളാരെന്നു വളരെ വ്യക്തമാണെങ്കിലും ആരും ശിക്ഷിക്കപ്പെടുന്നില്ല. ഈ കഥയിലൂടെ കടന്നുപോവുമ്പോൾ വളരെ സൂക്ഷ്മമായി അച്ചടക്കത്തോടെ പ്രമേയം കൈകാര്യം ചെയ്തിരിക്കുന്നു. പുനർജ്ജന്മം എന്ന ഫാന്റസിയെ പ്രതികാരത്തിന്റെ ഉപാദിയായി ഉപയോഗിച്ചതും, പാപത്തിന്റെ അവസാനം മറ്റൊരു പാപമാണെങ്കിലും ചിലര്ക്ക് പുണ്യത്തിന്റെ സംതൃപ്തിയുണ്ടാകുമെന്നും ഈ കഥയിലൂടെ വരച്ചുകാട്ടുന്നു. ഈ കഥ ആഖ്യാനരീതിയിൽ വളരെ detailed ആണ്. കഥയുടെ ഗതി predictive ആണെങ്കിലും അതിന്റെ അന്ത്യം ആസുരതയില്ലാതെ ഒരു ശാന്തതയിലേക്ക് കഥയെ നയിക്കുന്നു. അവസാന paragraph കുറച്ചുകൂടെ ഇമ്പാക്ടുള്ളതാക്കാമായിരുന്നു എന്ന് തോന്നി

Published in Amazon Review

ഇതര ഭാഷയിലെ പ്രണയ ലേഖനങ്ങള്‍ : മലയാളം കഥകള്‍ – Available Now

മഞ്ഞുതുള്ളിയുടെ പ്രണയ മാധുര്യവും, നിഷ്കളങ്കമായ പ്രതികാരവും, രാഷ്ട്രീയ കൊലപാതകങ്ങളോടുള്ള പ്രതിരോധവും പ്രതിബിംബിക്കുന്ന മലയാള മണമുള്ള കഥകള്‍.

ഉള്ളടക്കം ( മൂന്നു കഥകള്‍ )

വസൂരിമാല തബുരാട്ടി
ഇതര ഭാഷയിലെ പ്രണയലേഖനങ്ങള്‍
കൂട്ടുപ്രതികള്‍

eBay
Buy from eBay

Publication Date:Nov 09 2014
ISBN/EAN13:1503171418 / 9781503171411
Page Count:74
Binding Type:US Trade Paper
Trim Size:6″ x 9″
Language:Malayalam
Color:Black and White
Related Categories:Fiction / Short Stories

 

കഥകള്‍

വസ്സൂരിമാല തബുരാട്ടി (Read an excerpt from the story Vasoorimala Tamburatti)

ഇതര ഭാഷകളിലെ പ്രണയലേഖനങ്ങള്‍ (Read an excerpt from the story “Ithara Bhashayile Pranaya Lekhanagal”)

കൂട്ടുപ്രതികള്‍ (Read an excerpt from the story “Kootuprathikal”)

 

(Photo courtesy: Sandeep Mohankumar)

കൂട്ടുപ്രതികള്‍:കഥയിലെ ഒരു ഭാഗം

കൂട്ടുപ്രതികള്‍:കഥയിലെ ഒരു ഭാഗം

———-
കൊച്ചേട്ടന്‍റെ മടിയില്‍ തല വച്ച് കിടന്ന്‍, കണ്ണുകള്‍ മെല്ലെ അടച്ചു കിടന്നപ്പോള്‍, വയറ്റിലെ വാവ ഒന്നിളകി കിടന്നു. ഒരു പുഞ്ചിരിയില്‍, കൊച്ചേട്ടന്‍റെ വലം കൈ തന്‍റെ നിറഞ്ഞ വയറില്‍ വച്ച്: ”കണ്ടാ കുഞ്ഞിവാവ അച്ചന്‍റെ കുരുതകേടെല്ലാം അറീന്നുണ്ട്“ എന്നു പറഞ്ഞു തീരുബോഴാണ് , മുറ്റത്തു എന്തോ വലിയ ബോംബ് പൊട്ടുന്ന പോലത്തെ ഒച്ച രേവതി കേട്ടത്.

പുകയും പൊടിപടലങ്ങളും അകത്തേക്ക് ഇരച്ചു കയറി. വീടിന് പുറത്തു ആരൊക്കെയോ അലറി നിലവിളിക്കുന്ന ഒച്ച കേള്‍ക്കുണ്ട്. ബോബിന്‍റെ ഒച്ചയില്‍ രേവതിയുടെ ചെകിടൊരുനിമഷം അടഞ്ഞുപോകവേ, വാതില്‍ തള്ളി തുറന്ന്‍ അയാള്‍ അകത്തേക്ക് ഇരച്ചു കയറി. അയാള്‍ക്കൊപ്പം മറ്റ് മൂന്നുപേരും. അയാളുടെ തലയില്‍ ഒരു മുഷിഞ്ഞ തോര്‍ത്ത് കെട്ടിവച്ചിട്ടുണ്ട്. മുറുക്കാന്‍ തിന്നു കടും ചുവപ്പാര്‍ന്ന അയാളുടെ ചുണ്ടുകള്‍ വക്രിച്ച് ത്രസിക്കുന്നുണ്ട്. പക്ഷേ അയാളുടെ കണ്ണില്‍ രേവതി കണ്ടത് മകരത്തിലെ കടും മഞ്ഞു മാത്രം. അയാളുടെ കൈയ്യിലുള്ള നീളമുള്ള വടിവാളിന്‍റെ അറ്റം കൂര്‍ത്ത് കരുത്തിരിണ്ടിക്കുന്നു. പടിഞ്ഞാറ്റയിലെ ജനാലിലൂടെ അരിച്ചിറങ്ങുന്ന വെയില്‍ ചെത്തി മിനുപ്പിച്ച വാള്‍ത്തലയില്‍ തട്ടി തകര്‍ന്നു വീഴുന്നുണ്ട്. വാളിന്‍റെ മരപിടി ഒരുവശത്തു പൊട്ടിയിരിക്കുന്നു. മൂന്നുപേരില്‍ ഒരാളുടെ കൈവശം പുതുപുത്തന്‍ ക്രിക്കറ്റ് ബാറ്റും, മറ്റൊരാളുടെ വശം തുരിബിച്ച നീണ്ട ഇരുബ് വടിയും ഉണ്ട്. അയാള്‍ അലറി : “നായിന്‍റെ മോനേ കേട്ട്യോളുടെ സാരീന്‍റെ ഉള്ളില്‍ ഒളിച്ചിരിക്യാ അല്ലേ…”. കട്ടിലില്‍ നിന്നു ചാടി എണീറ്റ്, കൊച്ചേട്ടനെ തന്‍റെ മെലിഞ്ഞ ശരീരം കൊണ്ട് മറച്ചു രേവതി അലറി കരഞ്ഞു. പുറത്തു വീണ്ടും പൊട്ടിയ ബോംബിന്‍റെ ഒച്ചയില്‍ ഒന്നു തരിച്ചു നിന്നു, സകല ശക്തിയും സംഭരിച്ചു അവള്‍ അയാളുടെ നേരെ ചീറി അടുത്തു. അയാള്‍ അവളെ ഒറ്റകൈയാല്‍ വകഞ്ഞു പിടിച്ച്, വാള്‍ത്തല കൊണ്ട് കൊച്ചേട്ടന്‍റെ ഏന്തിപ്പിടിക്കാന്‍ നോക്കവേ, അപ്രതീക്ഷിതമായി നേരിട്ട എതിര്‍പ്പില്‍ ഒരിട അന്താളിച്ചുപോയ മറ്റ് മൂന്നുപേര്‍ കൊച്ചേട്ടന്‍റെ അടുത്തേക്ക് ഉന്നം വച്ച് നീങ്ങി.

“ഗോപാലാ അവളെ ഒന്നും ചെയല്ലേ”, കൊച്ചേട്ടന്‍റെ ഒച്ചയില്‍ ഇത്രക്ക് ദൈന്യത ഒരിക്കലും രേവതി കേട്ടിരുന്നില്ല. “പേരു വിളിച്ചു പറയുന്നോടാ പട്ടീ…”, എന്നു അലറി “വെട്ടെടാ എക്സെ ഓന്‍റെ കഴുത്ത്” എന്നു ഗോപാലന്‍ ആഞാപ്പിച്ചു. ഇരൂബ് വടി തലയില്‍ ആഞ്ഞു പതികവേ “ഗോപാലാ , നീ മത്തിപറമ്പിലെ ഗോപാലനല്ലേ, നിന്നെ എത്ര പ്രാവശ്യം ഞാന്‍ കണ്ടിരിക്കുന്നൂ… നമ്മളെ രാഷ്ട്രീയം എന്തായാലും അവളെ വെറുതെ വിട് നീ..” എന്നു കേണു കരയുന്ന കൊച്ചേട്ടന്‍റെ ഒച്ചയില്‍ എവിടെയോ അഭയം കണ്ടു രേവതി വീണ്ടും കരള്‍ കീറി അലറി കരഞ്ഞു. ഗോപാലന്‍, വാള്‍ പിടിച്ച ഇടം കൈയ്യാല്‍ തന്‍റെ തലയിലെ തോര്‍ത്തഴിച്ചു രേവതിയുടെ വായിലേക്ക് തിരുക്കി കയറ്റി, അവളെ മുറിയുടെ ഒരു മൂലയിലേക്ക് എറിഞ്ഞു. തന്‍റെ വാള്‍ വലം കൈയിലേക്ക് മാറ്റി , “ഒരുത്തന്നെ നന്നായി വെട്ടാനും അറിയിലേടാ പയലുകെളെ” എന്നു പറഞ്ഞു, കട്ടിലിന്‍റെ ഒരറ്റത്തേക്ക് വീണു കിടക്കുന്ന കൊച്ചേട്ടന്‍റെ അടുത്തേക്കയാള്‍ പാഞ്ഞു. ഗോപാലന്‍റെ കാലുകള്‍ കൊച്ചേട്ടന്‍റെ അടുത്തേക്ക് മദഗജ വേഗം നേടവേ, അയാളുടെ നെടും കാല്‍ ചെന്നു പതിച്ചത് താഴെ വീണുകിടക്കുന്ന അപ്പുവിന്‍റെ നെഞ്ചിലായിരുന്നു. ഉച്ചത്തില്‍ ഛിന്നം വിളിച്ച അപ്പുവിനെ നോക്കി “ഇതേതു ശവം..”, എന്ന്‍ അവഞയോടെ അലറി, തന്‍റെ കാലുകൊണ്ടു വീണ്ടും വീണ്ടും അതിനെ ചവിട്ടിയരച്ച്, പുറം കാലുകൊണ്ടു അതിനെ രേവതി വീണിടത്തേക്ക് ചവിട്ടി എറിഞ്ഞു, വാള്‍ വീശി ഗോപാലന്‍ കൊച്ചേട്ടന്‍റെ നെഞ്ചില്‍ അമര്‍ത്തി ചവിട്ടി.

ഊരിയ വാളിന്‍റെ ശീല്‍കാരം “നമ്മുടെ മുറിയെ” നടുക്കി തരിക്കവേ, ലക്ഷ്യ ഭേദിയായ വാളിന്‍റെ ഘനം കൊച്ചേട്ടന്‍റെ ഹൃദയം തകര്‍ക്കവേ, എട്ടു കൈകള്‍ കൊച്ചേട്ടന്‍റെ ദേഹത്ത് സംഹാര താണ്ഡവമാടവേ, കൊച്ചേട്ടന്‍റെ ഒരു വലിയ നിലവിളിയില്‍ രേവതിയുടെ കാതുകള്‍ കത്തിയമര്‍ന്നു. ചീറി തെറിക്കുന്ന ചുടുചോരയുടെ കത്തിപടരുന്ന ഗന്ധം അവളുടെ ബോധത്തില്‍ ഒരു ചുഴലിക്കാറ്റായി ഉതിര്‍കൊണ്ടപ്പോള്‍ ചതഞ്ഞു കുരല്‍ തകര്‍ന്ന അപ്പുവിനെ നെഞ്ചിലമര്‍ത്തിയ രേവതിയില്‍, ഇടയാന്തൂര്‍ ഗ്രാമത്തിലെ കണ്ണെത്താത്ത വാഴ തോട്ടത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒരു വാഴകൂബിലെ തേന്‍ കട്ടുകുടിക്കുന്ന തന്‍റെ ഏതോ ബാല്യകാല ചിത്രം എങ്ങനെയോ നിറഞ്ഞു. പിന്നെ അവള്‍ ഒന്നും അറിഞ്ഞില്ല.

——-

ഈ കഥയുടെ മുഴുവന്‍ ഭാഗവും , “ഇതര ഭാഷയിലെ പ്രണയലേഖനങ്ങള്‍” എന്ന ആമസോണ്‍ പ്രസിദ്ധീകരിക്കുന്ന കഥാസമാഹാരത്തില്‍ ലഭ്യമാണ്

ഇതര ഭാഷയിലെ പ്രണയലേഖനങ്ങള്‍ കഥയിലെ ഒരു ഭാഗം

ഇതര ഭാഷയിലെ പ്രണയലേഖനങ്ങള്‍ കഥയിലെ ഒരു ഭാഗം

മിനിയപ്പോളിസ്, 2014

“ഒന്നു തുറന്ന്‍ വായിക്കൂന്നേ…”, ചതുരാകൃതിയിലുള്ള കണ്ണട സല്‍വാറിന്‍റെ തുബ് കൊണ്ട് തുടച്ചു, നെറ്റിയില്‍ വീണ മുടിച്ചുരുളുകള്‍ ഇടത്ത് കൈ കൊണ്ട് മെല്ലെ മുകളിലോട്ടു കോതി, സോഫയില്‍ കുറച്ചു കൂടി അടുത്തേക്കു ഇരുന്ന്‍, തന്‍റെ നീണ്ട ചൂണ്ടു വിരല്‍ കൊണ്ട് സന്തോഷിന്‍റെ കൈയ്യൊന്ന് മെല്ലെ അമര്‍ത്തി രിഹാന പറഞ്ഞു. പഴയ ഏതോ നോട്ട്ബുക്കില്‍ നിന്ന്‍ പറിച്ചെടുത്ത താളില്‍ മനോഹരമായി എഴുതിയ വരികള്‍ സന്തോഷ് സാവധാനം വായിച്ചു.


പ്രിയപ്പെട്ട രിഹാനാ,
മൌനം ഹരിതവും
വെളിച്ചം ഈര്‍പ്പവും ആയ
ശലഭചിറകുകളില്‍ ത്രസിക്കുന്ന ഈ ജൂണില്‍
പ്രേമം മിന്നല്‍പിളരുകളില്‍ കലാപം കൂട്ടുമ്പോള്‍
ഏകാന്തമായ ഒരുവീടുപോലെ
എന്‍റെ ജനലുകള്‍ വേദനിച്ചമരുo വരെ
നിന്നെ കാണാന്‍, നീ എന്നില്‍ ജീവിക്കാന്‍
ഞാനിവിടെ കാത്തിരിക്കുന്നു….

പുറത്തു, തടാകങ്ങളുടെ ഈ അമേരിക്കന്‍ നഗരത്തില്‍, ആകാശം ഒരു ഹിമവാതത്തിനാക്കം കൂട്ടുന്നുണ്ട്. തണുപ്പ് പലപാളി വസ്ത്രങ്ങളില്‍ പൊതിയവെ ആളുകള്‍ ഒരു നഗരതാപദ്വീപിനായി പ്രാത്ഥിച്ചുപോയി. തടാകശ്രീoങ്ങലകള്‍ക്കു ചുറ്റും ദമ്പതികള്‍ ഐപോടിന്‍റെ സംഗീത രസത്തില്‍ ഉലാത്തുന്നത് എന്നേ നിറുത്തിയിരിക്കുന്നു. പക്ഷേ, ഹാരിയറ്റ് തടാകത്തിന്‍ കരയില്‍ പലതരത്തിലും വര്‍ണ്ണങ്ങളിലും ഉള്ള പട്ടങ്ങള്‍ പരത്തി കുട്ടികള്‍ ആഹ്ളാദാരവം മുഴയ്ക്കുന്നുണ്ടു. സാവധാനം തണുത്തുറയുന്ന തടാകത്തിന്നുമുകളില്‍, ചെറുപ്പക്കാര്‍ സ്കെടുബോര്‍ഡുമായി പറക്കാനായ് ഒരുങ്ങുന്നുണ്ട്.

….

ഈ കഥയുടെ മുഴുവന്‍ ഭാഗവും , “ഇതര ഭാഷയിലെ പ്രണയലേഖനങ്ങള്‍” എന്ന ആമസോണ്‍ പ്രസിദ്ധീകരിക്കുന്ന കഥാസമാഹാരത്തില്‍ ലഭ്യമാണ്

ശാക്തേയഗാനം (Song of Power)

“ഇതര ഭാഷയിലെ പ്രണയലേഖനങ്ങള്‍” എന്ന കഥാസമാഹാരത്തിലെ, “വസൂരിമാല തബുരാട്ടി” എന്ന കഥയിലെ ഒരു ഭാഗം

ഭാഗം നാല്

ഉഗ്രപ്രതികാരവഹ്നിയായി
കത്തിപടരുന്ന ഞാന്‍, വസൂരിമാലാ !
ചീര്‍ഭയെ കൊല്ലാന്‍ ചിദംബരനാഥ
നിയോഗത്തീയില്‍ കുരുത്തവള്‍ ഞാന്‍!
പ്രാണനാം പതിയെ കൊന്നവളെ
മാരിവിത്തിന്നാള്‍ തളച്ചവള്‍ ഞാന്‍!

കല്ലാടീ… എവിടേ ചീര്‍ബ്ഭ!

കണ്ടു ചീര്‍ഭയെ ഞാന്‍ അകമലയില്‍
കണ്ടു ഞാനവളെ പുറമലയില്‍
ഒളിച്ചുകിടന്നാല്‍, പതുങ്ങിനടന്നാല്‍
പുരുഷാരത്തിന്നുള്ളില്‍ മറഞ്ഞു നിന്നാല്‍
എന്തു ധരിച്ചൂ ചീര്‍ഭയാം യക്ഷിണീ
കാണില്ല നിന്നെ എന്നു കരുതിയോ..
ലംബോധരയാം നിന്നുടെ ഈ
കള്ളി വസ്ത്രം ഞാന്‍ പിച്ചികീറും
ഉന്തി നില്‍കും നിന്‍റെ കര്‍ണ്ണഭാരം
ഉഗ്രമെന്‍ ഗദ്ഘത്താല്‍ അറുത്തെടുക്കും

ഒടുന്നോ നീ ചീര്‍ഭേ, എവിടത്തേക്കു
പേടിത്തൂറി നീ, ആര്‍ത്തലച്ചു?
മലയിടുക്കുകള്‍ താണ്ടി നീ ആ
ഗ്രാമപാത വീണ്ടും തീണ്ടിടുന്നോ.

ഞാനും ചാടുന്നു ഈ ഗ്രാമപാതേല്‍
നിന്നുടെ പിന്നാലേ ഓടിടുന്നു.
ഘോരഘഠാകര്‍ണ്ണന്‍ അരിഞ്ഞ കാല്‍കള്‍
നിന്നെ നായാടാന്‍ ഞാന്‍ വീണ്ടെടുത്തു.
കാളി പൊട്ടിച്ച എന്‍റെ കണ്‍കള്‍
നിന്നെ തേടി തകര്‍ക്കാന്‍ കണ്‍ മിഴിച്ചു.

പാതയിതോരത്ത് തന്നെയും കാത്തിതാ
ശ്വാനനാം വാഹനം കാത്തുനില്‍കൂ
പോരുന്നോ, കൂടുന്നോ ശ്വാനരാജാ
ചീര്‍ഭയെ നായാടി കൊന്നിടുവാന്‍
തിളക്കട്ടെ നിന്നിലെ വ്യാഘ്ര രക്തം
കടിച്ചു കീറുകീ ചീര്‍ഭയെ, സരമ്മപുത്രാ

വീഴുന്നു ചീര്‍ഭയീ മണ്ണിടത്തില്‍
കേഴുന്നൂ ദൈവീക മാപ്പിനായി

എടുക്കുന്നൂ, ഞാനീ വസൂരിമാല
ഘോരമാം എന്‍വാള്‍, താളത്തിലേ
വെട്ടുന്നൂ ചീര്‍ഭേടെ ശീര്‍ഷ ഭാരം
പൊട്ടിചിതറുന്നൂ ഈ മേഘഭണ്ടാകാരം!

വസൂരിമാല തബുരാട്ടി ഭാഗം ഒന്ന് വായിക്കുക

കാണാതായ കൈയ്യെഴുത്തു മാസിക

(Photo and Introduction Text courtesy: Mathrubhumi Online)

{{ Mathrubhumi `Star & Style’ chief sub editor and short story writer K V Anoop (42) passed away at a private hospital here around 11 am on Monday, September 14 2014.

Anoop was born on April 25, 1972 and joined Mathrubhumi in 1997 as sub editor. His literary works include Anandapathuvinte Prasangangal, Kazhchakkulla Vibhavangal (collection of short stories), Ammadeivangalude Bhoomi (novel), Maradona: Deivam, Chekuthan, Rakthasakshi (a biography) and Lionel Messi: Tharodayathinte Kadha.

His novel Ammadeivangalude Bhoomi won the Uroob award way back in 1992. He is also a recipient of Muttathu Varkey Foundation award (1994), Ankanam-E P Sushama Memorial Endowment (2006) and Mundoor Krishnankutty award (2011).

Anup and I studied together at Govt Boys High School, Pallur, Mahe}}

പള്ളൂര്‍ റോഡിലെ വലിയ കയറ്റo കയറി കിതച്ചോടി ഹൈസ്കൂലെത്തുബോള്‍, മിഡില്‍ സ്കൂലിന്‍റെ ലയo മാറാത്ത ഒരെട്ടാo ക്ലാസൂകരനായിരുന്നു ഞാന്‍. അവിടെ, മാഹിക്കു പുറത്തു നിന്ന് ആദ്യമായ് എനിക്കു കിട്ടിയ ചങ്ങാതി: അനൂപ്. ഒരു ആറാം ക്ലാസുകാരെന്‍റെ രൂപം. പതിഞ്ഞ, ദ്യെഷ്യo വരുമ്പോളും ഖരം പകരാത്ത ശബ്ദം. എം ടിയുo, ഉറൂബുo, മുകുന്ദനും, കാക്കനാടനും, ചുള്ളിക്കാടു ഒക്കെയായി, പഴയ സ്കൂലിന്റ്റെ കെട്ടിടങ്ങള്‍ക്ക് ഇടയിലെ പോളിഞു കീറിയ വഴികളില്‍ എഴുത്തിന്റ്റെ അറിയാ വഴികളില്‍, പി. ടി പിരീടുകളില്‍ അലഞ നാളുകള്‍!. ( അന്ന്‍ പി. ടി പിരീടുകളെ ഒഴിച്ചു നിര്‍ത്തിയ ആള്‍, പിന്നെങ്ങനെ മറഡോണയുടേയും, മെസ്സിയുടെയും ജീവിത കഥയില്‍ എത്തിപ്പെട്ടെന്ന് ഞാന്‍ അത്ഭുതപെട്ടിടുണ്ട്!)

അങ്ങിനെ ഒരു ദിവസം കിട്ടിയ “വലിയ” ആശയം ആയിരുന്നു : പള്ളൂര്‍ സ്ക്കൂളിനായായൊരു കൈയ്യെഴുത്തു മാസിക. ലിറ്റില്‍ മാഗസിനുകളുടെ പ്രഭാവ കാലം അസ്തമിച്ചു കൊണ്ടിരുന്ന എമ്പത്തുകളുടെ അവസാനകാലം, പ്രിന്‍റ് ചെയ്യാന്‍ പൈസയില്ലാതിരുന്ന ഞങ്ങള്‍, ഒരു കൈയ്യെഴുത്തു മാസിക ഉണ്ടാക്കി. മാഗസിന്‍ നിറക്കാന്‍ കൃതികള്‍ തേടി അറിയുന്ന ക്ലാസിലെല്ലാം കേറിയിറങ്ങി. തികയാതെ വന്നപ്പോള്‍ അനൂപ് തന്നെ ഒന്ന്‍ രണ്ടു കഥകളും കവിതകളും എഴുതി. മാഗസിന്റെ സൈഡ് ബോക്സുകളില്‍ ഞങ്ങള്‍ മനോധര്‍മം നിറച്ചു. എഴുത്തായിരുന്നു, കൃതി എഴുതല്ല, പകര്‍ത്തെഴുതായിരുന്നു, ഏറ്റവും ബോറടിച്ച പണി. കറുത്ത മഴിയില്‍, പാതി വെളുത്ത നീളന്‍ കടലാസ്സില്‍, അനൂപിന്‍റെ, ഇരുണ്ടു വടിവാര്‍ന്ന കൈയ്യക്ഷരം ഞങ്ങളിലെ യുവ സാഹിത്യകാരന്‍മാരുടെ കൃതികള്‍ക്ക് രൂപം നല്കി: ഓപ്പം അവന്റെ വര്‍ണ ചിത്രങ്ങളും. മാഗസിന്‍റെ തുടക്കo ബാല്‍റാo മാഷുടെ ആമുഖ കുറിപ്പോടെ. അനൂപ് തുണിപിടിപ്പിച്ചു മനോഹരമാക്കിയ മാസിക ( ഒരിക്കലേ അതു പുറത്തു വന്നുള്ളൂ!), ബല്‍റാo മാഷ്ക്ക് കാണിച്ചപ്പോള്‍, ചിരിക്കാന്‍ പിശുക്കുള്ള മാഷുടെ പുഞ്ചിരിയില്‍ ഞങ്ങള്‍ എത്ര തന്നെ സന്തോഷിച്ചില്ല!

ഹൈസ്കൂളിലെ വെളിച്ചമിറങ്ങാത്ത ലൈബ്രറി മുറിയിലെവിടയോ അനൂപിന്‍റെ ആ ആദ്യ പ്രസിഡീകരണം ഇപ്പഴും ജീവിച്ചിരിപ്പുണ്ടാവാo…. പറയാന്‍ ബാക്കിവെച്ച കഥകളും,നോവലുകളും ആ മഴി പുരണ്ട താളുകളിലെവിടെയോ അനൂപിനെ തേടുന്നുണ്ടാവാം….